നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് കൊറോണ യുടെ പശ്ചാത്തലത്തിൽ കുട്ടികൾ എല്ലാവരും വീട്ടിൽ ഇരുന്നു കൊണ്ടുള്ള ഓൺലൈൻ പഠനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പലപ്പോഴും മാതാപിതാക്കൾ അവരുടെ സ്മാർട്ട്ഫോൺ കുട്ടികളുടെ കൈവശം നൽകാറുണ്ട്. എന്നാൽ ഇവിടെ സംഭവിക്കുന്നത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി നൽകുന്ന സ്മാർട്ട്ഫോൺ ഉപയോഗം പല രീതിയിൽ കുട്ടികൾക്ക് തന്നെ ഒരു വലിയ പ്രശ്നമായി മാറുന്നു എന്നതാണ്. ഇന്ന് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ്. പലപ്പോഴും പാട്ടു കേൾക്കാനും വീഡിയോ കാണാനും ചെറിയ കുട്ടികളുടെ കൈവശം ഫോൺ നൽകുന്നത് മിക്ക മാതാപിതാക്കളും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ കുട്ടികളുടെ കയ്യിൽ സ്മാർട്ട്ഫോൺ നൽകുന്നത് എത്രമാത്രം അവരുടെ സംസാര ശേഷിയെ ബാധിക്കുന്നു എന്നതിനെ പറ്റി മനസ്സിലാക്കിയാൽ, തീർച്ചയായും അത് നിങ്ങളിൽ വലിയ ഒരു ഞെട്ടൽ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വിദഗ്ധമായ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി,900 ത്തോളം കുട്ടികളിലാണ് ഇത്തരത്തിൽ സ്മാർട്ട്ഫോണും സംസാരശേഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള പഠനം നടത്തിയത്. ഈ ഒരു പഠനത്തിൽ ചെറിയ കുട്ടികളിൽ ഉള്ള സ്മാർട്ട്ഫോൺ ഉപയോഗം അവരുടെ സംസാരശേഷി യെ തന്നെ ബാധിക്കുമെന്ന് കണ്ടെത്തി.ഇതിനായി ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്.കുട്ടികളുടെ സംസാരശേഷി കുറയ്ക്കുന്നതിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം വളരെ വലുതാണ് എന്ന് ഈ ഒരു പഠനത്തിൽ നിന്നും കണ്ടെത്താൻ സാധിച്ചു.
എന്നാൽ മിക്ക മാതാപിതാക്കളും പിന്തുടരുന്ന ഒരു നിലപാട് കുറച്ചുസമയം സ്മാർട്ട്ഫോൺ കളിക്കാൻ നൽകുന്നത് കൊണ്ട് കുഴപ്പമില്ല എന്നതാണ്, എന്നാൽ അത്തരം മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യം വെറും അരമണിക്കൂർനേരം സ്മാർട്ട്ഫോൺ അല്ലെങ്കിൽ ടാബ് ഉപയോഗിക്കുന്ന കുട്ടികളിൽ സംസാരശേഷി 49% വരെ കുറയാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. കാനഡയിൽ നിന്നുള്ള ശിശുരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിനും കുട്ടികളിലെ ഫോൺ ഉപയോഗം അവരുടെ സംസാര ശേഷിയെ ബാധിക്കുമെന്ന കണ്ടെത്തലിന് അംഗീകാരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ തള്ളിക്കളയേണ്ട ഒരു കാര്യമായി ഇതിനെ കണക്കാക്കേണ്ട.
നിലവിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കുട്ടികളിൽ സംസാരശേഷി യെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് എങ്കിലും, അവരുടെ ശരീരഭാഷയെയോ, മറ്റ് ആശയവിനിമയ രീതികളെയോ ബാധിക്കുന്ന കാര്യത്തിൽ കൃത്യമായ തെളിവുകളില്ല. സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിൽ സംസാരശേഷി കുറക്കുന്നതിന്റെ കാരണങ്ങളെ പറ്റി വിദഗ്ധ പഠനങ്ങൾ നടത്തേണ്ടി വരുമെന്നാണ ഗവേഷകർ പറയുന്നത്.
ചെറിയ കുട്ടികളിൽ ഉള്ള സ്മാർട്ട്ഫോൺ ഉപയോഗത്തെ പറ്റി കനേഡിയൻ ഡോക്ടർമാർ മാത്രമല്ല, മുൻപ് അമേരിക്കൻ ശിശുരോഗ വിദഗ്ധന്മാർ നടത്തിയ പഠനത്തിലും കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. ഈ ഒരു പഠനം വഴി ഗവേഷകർ കണ്ടെത്തിയത് അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളെ ചുറ്റുമുള്ള ത്രിമാന ലോകം കാണാതെ സ്മാർട്ട് ഫോണിന്റെ ദ്വിമാന ലോകത്ത് ശ്രദ്ധിക്കുന്നതിനു കാരണമാകുകയും ഇത് കുട്ടികളിലെ പ്രായോഗിക ബുദ്ധിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നതാണ്. പ്രധാനമായും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന തിനായി മാതാപിതാക്കൾ നൽകുന്ന സ്മാർട്ട്ഫോണുകൾ ഭാവിയിൽ അവർക്ക് ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ് എന്ന് മാതാപിതാക്കൾ മനസ്സിലാക്കുകയും, 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സ്മാർട്ട്ഫോൺ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശത്തിൽ പറയുന്നത്.
ഈയൊരു ഡിജിറ്റൽ കാലഘട്ടത്തിൽ സ്മാർട്ട് ഫോൺ പൂർണമായും ഒഴിവാക്കുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും പുതു തലമുറയുടെ ഭാവിക്കായി കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടികൾക്ക് സ്മാർട് ഫോൺ നൽകാറുണ്ടോ ? അറിയണം ഈ പഠനം