നിലവിൽ കോവിഡ് വ്യാപനം സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്മാർട്ട് കിച്ചൻ പദ്ധതി തീർച്ചയായും സ്ത്രീകൾക്ക് ഒരു ആശ്വാസം തന്നെയായിരിക്കും. സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന സ്മാർട്ട് കിച്ചൻ പദ്ധതി 2021 ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും, അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും, ആർക്കെല്ലാം അർഹത ഉണ്ടാകുമെന്നും പരിശോധിക്കാം.
LDF സർക്കാറിന് തുടർ ഭരണം ലഭിച്ചതോടുകൂടി ഇനിയും നിരവധി പദ്ധതികളാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രീതിയിൽ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് ആയി വീട്ടുപകരണങ്ങൾ നൽകാനുള്ള സ്മാർട്ട് കിച്ചൻ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സർക്കാർ. സ്മാർട്ട് കിച്ചൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി ആദ്യം സംസ്ഥാനത്തെ എല്ലാ വീടുകളിലും വാഷിംഗ് മെഷീൻ എത്തിക്കുക എന്നതാണ് ഉദ്ദേശം.
എല്ലാ വീടുകളിലും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിലൂടെ സ്ത്രീകളുടെ ഒരു വലിയ ജോലിഭാരം ഇല്ലാതാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വാഷിങ്മെഷീൻ ഒപ്പം തന്നെ റഫ്രിജറേറ്റർ ഗ്രൈൻഡർ എന്നിവ കൂടി വിതരണം ചെയ്യുന്നതിലൂടെ എല്ലാ വീട്ടുപകരണങ്ങളും ഉള്ള വീടുകളുള്ള ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇലക്ഷൻ സമയത്ത് എൽഡിഎഫ് പ്രകടനപത്രികയിലും, തുടർന്ന് നിയമസഭയിലും ഈ കാര്യങ്ങൾ സർക്കാർ ഉന്നയിച്ചിരുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന വീട്ടുപകരണങ്ങളുടെ പൈസ തവണകളായി അടച്ചു തീർത്താൽ മതി. പ്രധാനമായും പലിശ ഇന ത്തെ മൂന്നായി വിഭജിക്കുകയും ഇതിൽ ഒരു വിഭാഗം മാത്രം ഗുണഭോക്താവിൽ നിന്ന് ഈടാക്കുകയും ആണ് ചെയ്യുന്നത്. ബാക്കി വരുന്നതിൽ ഒരുഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അടക്കുന്നതാണ്. ബാക്കി ഒരു ഭാഗം സർക്കാർ വഹിക്കുന്നതാണ്. അതായത് യഥാർത്ഥ പലിശയുടെ 3 ൽ ഒരു ഭാഗം മാത്രമാണ് ഉപഭോക്താവ് അടയ്ക്കേണ്ടി വരുന്നുള്ളൂ.
കുടുംബശ്രീ വഴി അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ഈടായി യാതൊന്നും നൽകേണ്ടതും ഇല്ല. കഴിഞ്ഞവർഷം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തിയിരുന്നത് കുടുംബശ്രീ കെഎസ്എഫ്ഇ മുഖാന്തരം ആയിരുന്നു. അതേ രീതിയിൽ തന്നെ കെഎസ്എഫ്ഇ വഴി ചിട്ടികൾ തുടങ്ങിയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. എന്നാൽ ഏത് കമ്പനികളുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുക എന്നതും, എത്ര തുകയ്ക്കാണ് നൽകുക എന്നതും, എത്ര ശതമാനം പലിശ ഈടാക്കും എന്നതിനെ പറ്റിയൊന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.