കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ സമയത്ത് എല്ലാവരും സാമ്പത്തികമായും ആരോഗ്യപരമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേർക്കാണ് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ത്. ഈയൊരു സാഹചര്യത്തിൽ കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്കായി സർക്കാർ ഒരു പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തെല്ലാമാണ് ഈ ഒരു പാക്കേജിന്റെ ആനുകൂല്യങ്ങൾ എന്നും, ആർക്കെല്ലാമാണ് ആനുകൂല്യത്തിന്റെ പ്രയോജനം കൈപ്പറ്റാൻ സാധിക്കുക എന്നും പരിശോധിക്കാം.
കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി 3 ലക്ഷം രൂപയാണ് ഒറ്റതവണ പാക്കേജ് വഴി നൽകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . 18 വയസ്സ് വരെ പ്രതിമാസം 2000 രൂപ എന്ന നിരക്കിലും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുന്നതായിരിക്കും.
നിലവിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി കർശന നിയന്ത്രണങ്ങളാണ് സർക്കാർ പാലിക്കുന്നത്. അതിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ ഓണാവധി യോട് അടുത്ത് നടത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ ക്രഷറുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാവുന്നതാണ്.
ഇവയ്ക്കുപുറമേ കണ്ണട കടകൾ, നേത്ര പരിശോധന നടത്തുന്നവർ, ശ്രവണ സഹായി വിൽക്കുന്ന കടകൾ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, മൊബൈൽ ഷോപ്പുകൾ, കമ്പ്യൂട്ടർ ഷോപ്പുകൾ, ഗ്യാസ് സംബന്ധമായ അടുപ്പുകൾ നന്നാക്കുന്ന കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടുദിവസം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നതാണെന്നും മുഖ്യമന്ത്രി പ്രസ് മീറ്റിൽ അറിയിച്ചു.