നമ്മുടെ നാട്ടിൽ നിരവധി അപകടങ്ങൾ റോഡിൽ സംഭവിക്കാറുണ്ട്. എന്നാൽ പലപ്പോഴും അപകടസ്ഥലത്തുനിന്നും അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കാൻ പലർക്കും മടിയാണ്. ഇതിനുള്ള കാരണം പിന്നീട് അപകടവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുമോ എന്ന ഭയമാണ്.
ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ അപകടങ്ങൾ സംഭവിച്ച് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ റോഡ് അപകടങ്ങളിൽ പെട്ട് ഒരു വ്യക്തിക്കും ജീവൻ നഷ്ടപ്പെടാതിരിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അപകട പെട്ടയാളെ രക്ഷിച്ചാൽ യാതൊരുവിധ നിയമ കുരുക്കും നേരിടേണ്ടി വരില്ല എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നിരുന്നാൽ കൂടി സാധാരണജനങ്ങൾക്ക് വളരെയധികം ഭയം ഉള്ളിൽ തന്നെ ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ഭയം ഇല്ലാതാക്കുന്നതിനും അപകട പെട്ട വ്യക്തിക്ക് ജീവൻ പോകാതിരിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ പുതിയ ഒരു നയം കൊണ്ടുവന്നിട്ടുണ്ട്.
അതായത് റോഡ് അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്ന വർക്ക് റോഡ് ഗതാഗത റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ രീതി അനുസരിച്ച് പാരിതോഷികം ലഭിക്കുന്നതാണ്. അപകടത്തിൽ പെടുന്ന വ്യക്തിയെ ഗോൾഡൻ അവർ എന്ന് അറിയപ്പെടുന്ന ആദ്യ ഒന്നര മണിക്കൂറിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. 5000 രൂപയാണ് പാരിതോഷിക ഇനത്തിൽ സർക്കാരിൽ നിന്നും അപകടത്തിൽ പെട്ട ആളെ രക്ഷിക്കുന്ന വ്യക്തിക്ക് ലഭിക്കുക.
ഈ പദ്ധതി 2021 ഒക്ടോബർ 15 മുതൽ 2026 മാർച്ച് 31 വരെ പ്രാവർത്തികമാക്കണം എന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, ട്രാൻസ്‌പോർട് സെക്രട്ടറിമാർക്കും അയച്ച കത്തിൽ നിർദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
പാരിതോഷികത്തിന് പുറമേ അപകടത്തിൽപെട്ട വ്യക്തിയെ ഏറ്റവും മികച്ച രീതിയിൽ രക്ഷിക്കുന്ന ആൾക്ക് 100000 രൂപയുടെ ദേശീയ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വ്യക്തി അപകടത്തിൽപ്പെട്ട ഒന്നിലധികം പേരെ രക്ഷിക്കുകയാണ് എങ്കിൽ ഓരോ വ്യക്തിക്കും 5000 രൂപ എന്ന നിരക്കിൽ രക്ഷിച്ചയാൾക്ക് പാരിതോഷികം ലഭിക്കുന്നതാണ്.
ഓരോ ജീവനും വിലപ്പെട്ടത് ആയതുകൊണ്ടുതന്നെ റോഡ് അപകടങ്ങൾ വഴിയുള്ള മരണം പരമാവധി കുറയ്ക്കുന്നതിന് സർക്കാരിൽ നിന്നും പുറത്തിറക്കിയിട്ടുള്ള പുതിയ മാർഗനിർദേശം വളരെയധികം ഫലപ്രദമാകും എന്ന് തന്നെ പ്രതീക്ഷിക്കാം.